സുപ്രഭാതം

മുവ്വാണ്ടന്‍ മാവിന്‍റെ
ചില്ലയിലിരുന്നൊരു 
മുളം കിളി കരഞ്ഞു.
കാറ്റിലാടുന്ന  കൂടും
കൂട്ടിനാകാശമില്ലാത്ത 
കുഞ്ഞുങ്ങളും.
കിളിക്കൂട്ടില്‍ 
കൊതികയറുമ്പോള്‍  
പ്ലാക്കൊമ്പിലൊരു
കാക്കക്കരച്ചില്‍ .
കൊത്തിപ്പെറുക്കാന്‍
വേണ്ടതെല്ലാം 
തെങ്ങിന്‍ ചോട്ടില്‍ .
പക്ഷെ
വെട്ടിവിഴുങ്ങുന്നതു
പട്ടിപ്പേടി.
പിറകിലൂഴം കാത്തു 
മീശ മിനുക്കുന്ന
കരിം പൂച്ച.
പൂച്ചമുഖത്തു
കുറുക്ക നോട്ടം കണ്ടു
കൊക്കിപ്പിരാകുന്ന
തള്ളക്കോഴി.
മരപ്പൊത്തിലിരുന്നു 
കരയുന്ന തവളക്കപ്പോള്‍
മരണ  ഭയം.
കല്ല്‌ വന്നപ്പോള്‍
കാക്ക പറന്നു.
പട്ടിയോടി.
കോളൊത്തപ്പോള്‍
കോഴിയും പൂച്ചയും
ഒന്നായി.
തവളക്കരച്ചിലിനറുതി.
കൊക്കു കൊമ്പില്‍ മിനുക്കി
കിളി ചുറ്റും കണ്ടു.
പിന്നെ താമസിച്ചില്ല , 
ഉണരാന്‍ വൈകിയ 
ഒരിലതീനിപ്പുഴുവിനെ
കൊത്തിയെടുത്തു
സ്വന്തം കൂട്ടിലേക്ക്.
നടുമുറിഞ്ഞു 
പുഴു പിടയുമ്പോള്‍
കുഞ്ഞുകിളികളുടെ
പ്രഭാതം.

1 coment�rios :

1 അഭിപ്രായം:

  1. പ്രകൃതിയിൽ ജീവികളുടെ ജീവസമ്മേളനം ഇങ്ങനെയെന്ന് മനോഹരമായി പറഞ്ഞു!

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.